Saturday, March 22, 2014

ഒരു ആത്മഗതം

മിഴികള്‍ നനയാതെ മെല്ലേ മറച്ചു ഞാന്‍ കണ്ണുനീര്‍,
ചിരിച്ചു പൊയ്മുഖങ്ങളണിയുവാനുണ്ടിനിയുമേരെ
കാലം പകര്‍ന്നൊരു കൈപ്പുനീര്‍ കുടിച്ചു ഞാന്‍,
ഏറെ മധുരം കലര്‍ന്നൊരു പ്രഥമനെന്നപോലെ
അതു കണ്ടും കലി കൊണ്ട് തുള്ളി ചിലര്‍,
ചിരിക്കുവാന്‍ അവനെന്തവകാശമെന്നപോലെ.

ഇരുള്‍പരന്ന വഴിയില്‍ ഒറ്റക്കുനിന്നു ഞാന്‍
ഈ രാവിനുമപ്പുറം വിടരും പുലരിയെ
കാത്തൊരു സൂര്യകാന്തി പോലെ,
വിടരാത്ത പൂവിന്‍റെ അടരുന്ന ഇതളുകള്‍
നെഞ്ചോടു ചേര്‍ത്തു ഞാന്‍ മെല്ലേ
മറവിയുടെ മാറാല മറയ്ക്കും ഓര്‍മ്മകള്‍ പോലെ

തനിക്കു താന്‍ തന്നെ കൂട്ടെന്നറിഞ്ഞു ഞാന്‍
ഇരുളിലെന്‍ നിഴല്‍പോലും എന്നില്‍നിന്നകലവേ,
ഇനിയുമെന്നെ ഞാനായി കാണുവാന്‍ കഴിയാത്ത കണ്ണുകളിലെന്തേ
പരിഹാസമോ അതോ അവനെന്തു കുറവെന്ന ഭാവമോ
ഞാനെന്നും ഞാനാണ്‌ കൂട്ടുകാരാ എന്‍റെ
ഉള്ളിലെ കനലിന്‍റെ ചൂടു നീയെന്തറിയാന്‍

കരയില്ല ഒരു തുള്ളി മിഴിനീര്‍ പൊടിക്കുകില്ല,
നഷ്ടസ്വപ്നങ്ങള്‍ ആരും അറിയേണ്ടതില്ല
ചിരിക്കുന്ന ചുണ്ടുകള്‍ക്കാവുമിനിയും മറയ്ക്കുവാന്‍,
ഉള്ളില്‍ അലയടിച്ചുയരുന്ന നൊമ്പരത്തെ
ഇനി ഞാന്‍ ചിരിക്കട്ടെ വീണ്ടുമെന്‍
കണ്ണുനീര്‍ കളവെന്നാരും പറയും മുന്‍പേ

ഇനി ഞാന്‍ ചിരിക്കട്ടെ വീണ്ടുമെന്‍
കണ്ണുനീര്‍ കളവെന്നാരും പറയും മുന്‍പേ

0 comments:

Post a Comment